ലോകം ആശ്വാസത്തിലായി. സർവനാശകമാകാമായിരുന്ന ഒരു മഹായുദ്ധത്തിന്റെ വക്കിൽനിന്നു വൈരികൾ പിൻവാങ്ങി. നാൽപതാം ദിവസം അമേരിക്ക- ഇസ്രയേൽ സഖ്യസേനയും ഇറാനും ആക്രമണം നിർത്തിവച്ചു. രണ്ടാഴ്ചത്തേക്കുള്ള ഒരു വെടിനിർത്തൽ ഇന്നലെ രാവിലെ നിലവിൽ വന്നു. ഇത് എത്രമാത്രം ഫലപ്രദവും ഉറപ്പുള്ളതും ആണെന്നു വരും ദിവസങ്ങളിലേ അറിവാകൂ. നാളെ പാക്കിസ്ഥാനിലെ ഇസ്ലാമബാദിൽ ദീർഘകാല സമാധാന ഉടമ്പടിക്കായി അമേരിക്കയും ഇറാനും ചർച്ച തുടങ്ങും. രണ്ടാഴ്ചയ്ക്കകം കരാറിൽ എത്താമെന്നാണു ചർച്ചയ്ക്ക് മധ്യസ്ഥതയും ആതിഥേയത്വവും വഹിക്കുന്ന പാക്കിസ്ഥാൻ പ്രകടിപ്പിക്കുന്ന പ്രത്യാശ.
വിലപേശൽ വിദഗ്ധർ
ഈ ആക്രോശങ്ങൾക്കിടയിൽ ലോകത്തിലെ ഏറ്റവും കടുത്ത രണ്ടു വിലപേശൽ സംഘങ്ങൾ ആണു പിന്നണിയിൽ ഒത്തുതീർപ്പിനായി പരിശ്രമിച്ചു പോന്നത്. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെ നേതൃത്വത്തിലായിരുന്നു ഇറാൻ സംഘം. കുറേക്കാലമയി അദ്ദേഹമാണ് ലോകവേദികളിൽ ഇറാന്റെ ശബ്ദവും മുഖവും. കാർപെറ്റ് വ്യാപാരികളുടെ കുടുംബത്തിൽനിന്നു വന്ന നയതന്ത്രജ്ഞൻ. തന്റെ നാലു പതിറ്റാണ്ടു നീണ്ട നയതന്ത്ര പരിചയം വച്ച് അരാഖ്ചി രണ്ടു വർഷം മുൻപ് എഴുതിയ പുസ്തകം (വിലപേശൽ - നയതന്ത്രത്തിന്റെ കരുത്ത്) ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇറാനിലെ തെരുവുകച്ചവടക്കാരുടെ വിലപേശൽ തന്ത്രങ്ങൾ കണ്ടറിഞ്ഞാണ്, നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ രാജ്യാന്തര ചർച്ചകൾ നയിക്കാൻ താൻ പഠിച്ചതെന്ന് അരാഖ്ചി അതിൽ വിവരിക്കുന്നുണ്ട്.
രണ്ടു യഹൂദരും ഒരു കത്തോലിക്കനും
അമേരിക്കയ്ക്കുവേണ്ടി പ്രസിഡന്റിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നർ എന്നിവർ ചർച്ച നയിച്ചു. രണ്ടുപേരും ബിസിനസ് ഇടപാടുകൾ നടത്തി തഴക്കം ചെന്നവർ; ഒപ്പം യഹൂദരും. അവരുമായി രണ്ടു തവണ ചർച്ച നടത്തി ധാരണയുടെ വക്കിൽ എത്തിയതാണ്. കഴിഞ്ഞ ജൂണിലും ഈ ഫെബ്രുവരിയിലും ചർച്ച തുടരവേ അമേരിക്കയും ഇസ്രയേലും ആക്രമിച്ചു. അവരോട് ഇനി ചർച്ചയില്ലെന്ന നിലപാടിൽ ഇറാൻ നിൽക്കുമ്പോഴാണ് പാക്കിസ്ഥാൻ ഇടയ്ക്കു വന്നത്.
വിറ്റ്കോഫിനോടും കുഷ്നറോടുമുള്ള ഇറാന്റെ എതിർപ്പ് മറികടക്കാൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ ചർച്ചയ്ക്കായി രംഗത്തിറക്കി. പ്രൊട്ടസ്റ്റന്റായി ജനിച്ചു 2019ൽ 35 -ാം വയസിൽ കത്തോലിക്കാ സഭയിൽ ചേർന്നയാളാണു വാൻസ്. ഇറാനെ ആക്രമിക്കുന്നതിന് വാൻസ് എതിരായിരുന്നു എന്നതും അദ്ദേഹത്തെ സ്വീകാര്യനാക്കി. ഇനി പാക്കിസ്ഥാനിൽ നടക്കുന്ന ചർച്ചയിൽ വാൻസ് പങ്കെടുത്തേക്കും എന്നാണു റിപ്പോർട്ട്.
ഷരീഫ്- മുനീർ നയതന്ത്രം
ഫെബ്രുവരി 28ന് ഇറാനിലേക്ക് ആക്രമണം തുടങ്ങി താമസിയാതെ പാക്കിസ്ഥാൻ നയതന്ത്രനീക്കം ആരംഭിച്ചു. അമേരിക്കൻ നയതന്ത്ര കാര്യാലയത്തിലേക്കു ചെന്ന ഷിയാ മുസ്ലിം പ്രതിഷേധക്കാരെ വെടിവച്ചു കൊന്ന പാക്കിസ്ഥാൻ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം കുറയ്ക്കാൻ കൂടി ഷഹബാസ് ഷരീഫിന്റെ ഭരണകൂടം ആഗ്രഹിച്ചു. ഇറാൻ കഴിഞ്ഞാൽ ഏറ്റവുമധികം ഷിയാകൾ ഉള്ള രാജ്യമാണു പാക്കിസ്ഥാൻ. ജനസംഖ്യയുടെ 15 ശതമാനം വരും അവർ. വേറെയും ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ഇറാനുമായുള്ള 900 കിലോമീറ്റർ അതിർത്തി ഇരു രാജ്യങ്ങളിലെയും ഗോത്രവർഗക്കാരുടെ നിയന്ത്രണത്തിലാണ്. ഇറാൻ അവരെ പിന്താങ്ങിയാൽ പാക്കിസ്ഥാൻ വിഷമത്തിലാകും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സമയത്ത് പശ്ചിമേഷ്യയിൽ തങ്ങളുടെ നയതന്ത്ര സ്വാധീനം വർധിപ്പിക്കാനുള്ള അവസരമായും ഷരീഫ് ഭരണകൂടം ഇതിനെ കണ്ടു.
പാക്കിസ്ഥാൻ സൈന്യത്തിന്റെ മേധാവിയും സ്വയം പ്രഖ്യാപിത ഫീൽഡ് മാർഷലുമായ അസിം മുനീറിനും ഇതൊരവസരമായി. ട്രംപിന്റെയും വിറ്റ്കോഫിന്റെയും ക്രിപ്റ്റോ കറൻസി ഇടപാടുകാരായ മക്കളുമായി മുനീറിന്റെ മിത്രം ബിലാൽ ബിൻ സാദിഖ് എന്ന ചെറുപ്പക്കാരൻ ബന്ധം സ്ഥാപിച്ചു. ബിലാൽ വഴി മുനീർ അവരോടും അപ്പൻ ട്രംപിനോടും അടുത്തു. പാക്കിസ്ഥാനിലെ ധാതുനിക്ഷേപ ഖനനത്തിനു പദ്ധതിയും അവതരിപ്പിച്ചു പ്രീതി പിടിച്ചുപറ്റി. കഴിഞ്ഞ വർഷം രണ്ടു തവണ ട്രംപിന്റെ വസതികളിൽ മുനീറിന് വിരുന്നു കിട്ടി. ആ അടുപ്പം വച്ച് മുനീറും ഷരീഫും മധ്യസ്ഥതയ്ക്ക് ട്രംപിന്റെ പിന്തുണ നേടി.
പിന്നിൽ ചൈനയും
സൗദി അറേബ്യ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെയും പാക്കിസ്ഥാൻ ഒപ്പം കൂട്ടി. അതിലുപരി ചൈനയോടും ആലോചിച്ചു. സൈനികമായും സാമ്പത്തികമായും ചൈനയോടു വലിയ കടപ്പാടുണ്ടല്ലോ പാക്കിസ്ഥാന്. ചൈനയുടെ സമ്മർദത്തിലാണ് ഇറാൻ ധാരണയ്ക്കു വഴങ്ങിയതെന്നു ട്രംപ് തന്നെ പറഞ്ഞിട്ടുണ്ട്. ഇറാനെ സംബന്ധിച്ചിടത്തോളം ചിരകാല സുഹൃത്താണു പാക്കിസ്ഥാൻ. പാക്കിസ്ഥാൻ രൂപം കൊണ്ടപ്പോൾ ആദ്യം ബന്ധം സ്ഥാപിച്ച രാജ്യമാണ് ഇറാൻ. അമേരിക്കയെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാനുമായി ദീർഘകാല അടുപ്പമുണ്ട്- ഇടയ്ക്കു ചില അപസ്വരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും.
പട്ടികകൾ പലത്
മാർച്ച് 29ന് ഇസ്ലാമബാദിൽ സൗദി, ഈജിപ്ത്, തുർക്കി എന്നിവയുടെ മന്ത്രിമാർ ഇറാൻ കാര്യം ചർച്ച ചെയ്തു. പിന്നീട് ഉദ്ദേശിച്ച വേഗത്തിൽ കാര്യം നടന്നില്ല. പക്ഷേ ദിവസങ്ങൾക്കകം രണ്ടു ശക്തികളും യുദ്ധവിരാമത്തിനു വഴി തേടി. അമേരിക്കയ്ക്കു ഹോർമുസ് ബലമായി തുറന്നു നിർത്താനാവില്ല എന്നു ബോധ്യമായി. തങ്ങളുടെ സഖ്യ കക്ഷികൾ എന്നു കരുതിയവർ യുദ്ധത്തിന് ഒരു സഹായവും നൽകാൻ തയാറായിട്ടുമില്ല.
അമേരിക്കൻ വ്യോമാക്രമണം നീണ്ടാൽ രാജ്യം ശരിക്കും പിന്നാക്കം പോകുമെന്ന് ഇറാനും ബോധ്യപ്പെട്ടു. എണ്ണ കയറ്റി അയയ്ക്കാൻ പറ്റാതെവന്നാൽ ഇറാനു പിടിച്ചുനിൽക്കാനാവില്ല. ഇറാനെ സഹായിക്കുന്ന ചൈനയ്ക്കും റഷ്യക്കും ഉത്തരകൊറിയയ്ക്കും അത് ദീർഘകാലം തുടരാൻ പറ്റില്ല.
ഇതാണ് ത്വരിത നയതന്ത്രത്തിലേക്കു നയിച്ചത്. അമേരിക്കയുടെ ആവശ്യങ്ങൾ അടങ്ങിയ 20 ഇന പട്ടിക ഇറാനും ഇറാന്റെ ആവശ്യങ്ങൾ അടങ്ങിയ 10 ഇന പട്ടിക അമേരിക്കയ്ക്കും കൈമാറി. പിന്നീട് ഇവ 15 ഇന പട്ടികയായി മാറി. രാത്രി പകലാക്കിയാണ് ഇസ്ലാമബാദിൽ ഷരീഫും മുനീറും അമേരിക്കയ്ക്കും ഇറാനുമിടയിൽ ആശയവിനിമയം നടത്തിയത്. അവസാന ധാരണ എന്തെല്ലാമാണെന്ന് ഇനിയുള്ള ചർച്ചകളിലേ വെളിപ്പെടൂ.
ഉപരോധം നീക്കും
ഇപ്പോൾ അറിവായിട്ടുളള കാര്യങ്ങൾ ഇവയാണ്:
ഒന്ന്- ഇറാനുമേലുള്ള ഉപരോധങ്ങളും വിലക്കുകളും പിൻവലിക്കും. ഇറാന്റെ കണ്ടുകെട്ടിയ സ്വത്തുക്കൾ വിട്ടുകൊടുക്കും. ഇവയ്ക്കു ചർച്ച നടക്കുന്നതേ ഉള്ളൂ എന്നു ട്രംപ് പറയുന്നു.
രണ്ട്- ഹോർമുസ് കപ്പൽച്ചാൽ ടോൾ ഈടാക്കുന്ന പാതയാക്കും. ഇറാനും ഒമാനും നിശ്ചിത അനുപാതത്തിൽ ടോൾ പിരിക്കും. ഇതും ചർച്ചയിലാണെന്നു ട്രംപ്.
മൂന്ന്- ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നിർത്തും എന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽനിന്നു മാറ്റി സുരക്ഷിതമാക്കും എന്നും ട്രംപ് പറയുന്നു. ഇറാൻ പറയുന്നതു സമ്പുഷ്ടീകരണം തുടരുമെന്നും.
നാല്- ഇറാന്റെ ബാലിസ്റ്റിക് മിസൈൽ നിർമാണ പരിപാടി അവസാനിപ്പിക്കും. ഇസ്രയേലിന്റെയും ഗൾഫ് രാജ്യങ്ങളുടെയും ഈ ആവശ്യം അംഗീകരിക്കില്ല എന്നാണ് ഇറാന്റെ പരസ്യ നിലപാട്.
അഞ്ച്- ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് അമേരിക്ക 50 ശതമാനം ചുങ്കം ചുമത്തുമെന്നു ട്രംപ് പറയുന്നു. ഇറാന്റെ പ്രതികരണം വന്നിട്ടില്ല.
ആറ്- പശ്ചിമേഷ്യയിൽനിന്ന് യുഎസ് സേനകൾ പിന്മാറണം എന്ന് ഇറാൻ ആവശ്യപ്പെടുന്നു. ഇതു പിന്നീട് ആക്രമണ സന്നാഹങ്ങൾ മാറ്റണം എന്നാക്കിയിട്ടുണ്ട്. യുദ്ധത്തിനു മുൻപുള്ള നിലതുടരും എന്നാണു കരുതപ്പെടുന്നത്.
കരാറുകൾ ശാശ്വതമോ?
ഇറാന്റെ മുൻനിര നേതൃത്വം ഒട്ടുമിക്കവാറും ആക്രമണങ്ങളിൽ ഇല്ലാതാക്കപ്പെട്ടു. പക്ഷേ കൂടുതൽ പാശ്ചാത്യ വിരുദ്ധമായ ഒരു നേതൃത്വമാണ് അവിടെ വന്നിരിക്കുന്നത്. യുദ്ധം തീർക്കാൻ അവർ സമ്മതിക്കുന്ന കാര്യങ്ങൾ എത്രകാലം പാലിക്കും എന്നതു കണ്ടറിയണം.
ഒന്നാം ലോകയുദ്ധത്തിനു ശേഷം ജർമനിയെ മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിച്ച് കരാറിൽ ഒപ്പു വയ്പിക്കാൻ അന്നു യുദ്ധം ജയിച്ച ശക്തികൾക്കു കഴിഞ്ഞു. വർഷങ്ങൾക്കകം കീഴടങ്ങൽ വ്യവസ്ഥകളിൽ അസ്വസ്ഥരായ ജനം അഡോൾഫ് ഹിറ്റ്ലറെ അധികാരത്തിലേറ്റി. കൂടുതൽ വിനാശകാരിയായ രണ്ടാം ലോകയുദ്ധമായിരുന്നു അനന്തരഫലം. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള പേർഷ്യൻ സാമ്രാജ്യത്തിന്റെ പിന്മുറക്കാർ എങ്ങനെയാണു യുദ്ധവിരാമ കരാറിനോടു പ്രതികരിക്കുക?
പോർവിളികൾ
ഇറാനെ, ആ നാഗരികതയെത്തന്നെ, ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കുമെന്നാണ് രണ്ടു ദിവസം മുമ്പ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയത്. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 6.30നു മുമ്പ് ധാരണയ്ക്ക് ഇറാൻ തയാറായില്ലെങ്കിൽ സർവനാശം എന്ന്. ഇറാനിലെ പാലങ്ങളും വൈദ്യുതനിലയങ്ങളും മുച്ചൂടും നശിപ്പിക്കും എന്ന്.
ഇറാനും വിട്ടുകൊടുത്തില്ല. പശ്ചിമേഷ്യയിൽ അമേരിക്കയെ തുണയ്ക്കുന്ന എല്ലാ രാജ്യങ്ങളുടെയും വ്യവസായശാലകളും ഇന്ധന സംവിധാനങ്ങളും തകർക്കും. ലോകമെങ്ങും അമേരിക്കൻ, ഇസ്രേലി സ്ഥാപനങ്ങളെ ആക്രമിക്കും, ഹോർമുസ് കപ്പൽച്ചാൽ പോലെ ചെങ്കടലിലേക്കുള്ള ബാബ് എൽ മാൻദെബ് (കണ്ണീരിന്റെ കവാടം എന്നർഥം) കപ്പൽച്ചാൽ അടയ്ക്കും എന്നിങ്ങനെ ഭീഷണി മുഴക്കി.